Wednesday, December 4, 2013

ഞാനൊരു ദേവദാസിയായിരുന്നില്ല.

ദേവദാസി ആയതോ തെറ്റ്...
അമ്മയുടെ ഹൃദയത്തിന്‍റെ കനം 
കാണാതെ അച്ഛന്‍ തലപ്പാവ് വയ്ക്കുമ്പോള്‍
ഞാനൊരു ദേവദാസിയായിരുന്നില്ല.

ഒരു വ്യാഴവട്ടം വരണ്ട മണ്ണില്‍
എരിഞ്ഞുണങ്ങിയിട്ടും
പൊട്ടിയ ചുണ്ടില്‍ ഒരിറ്റു ദാഹജലവുമായി
പല കയ്യുകള്‍ വന്നിട്ടും
ഞാനൊരു ദേവദാസിയായിരുന്നില്ല

പ്രണയത്തിന്‍റെ അഗ്നികോണില്‍ അവനെ നോക്കിയപ്പോള്‍
അവനൊരു മഴത്തുടിപ്പായി
പിന്നീടെപ്പോഴോ അവനിലുലഞ്ഞുപോയ
വെറുമൊരു പെണ്ണായി
എന്നിട്ടും,
ഞാനൊരു ദേവദാസിയായിരുന്നില്ല


ഹൃദയം ചുട്ടെരിയുമ്പോഴും
വൈശാലിയിലെ മേഘങ്ങള്‍ പൊട്ടിത്തകരുമ്പോഴും
പ്രണയിച്ചവന്‍ മറ്റൊരുത്തിയുടെ കരം ഗ്രഹിക്കുമ്പോഴും
ഒന്നും,
ഞാനൊരു ദേവദാസിയായിരുന്നില്ല

ഒരു മഴപെയ്തു തോര്‍ന്ന ഈ തീരത്ത് തനിച്ചിരുന്നപ്പോഴും
കണ്ണുനീര്‍ ധാരയായപ്പോഴും
ജീവനുണ്ടോ ഇല്ലയോ എന്ന മിടിപ്പറിയാതെ ഇരുന്നപ്പോഴും
ഞാനൊരു ദേവദാസിയായിരുന്നില്ല.

ഇപ്പോഴിതാ കൊട്ടിയടച്ച അമ്പലനടയില്‍
സ്വയം നേദ്യമായി നില്‍ക്കുമ്പോള്‍
മണിയടിച്ച് നട തുറന്ന ദൈവത്തിനു മുന്നില്‍
ഞാന്‍ ദാസിയാകുന്നു
പ്രാണനും പ്രണയവും ഇനി നീ തന്നെ...
പ്രണവവും ലോകവും ഇനി നീ തന്നെ...
നാരായണാ

No comments:

Post a Comment