Saturday, October 26, 2013

ബലി തര്‍പ്പണം.

എന്‍റെ മരണത്തില്‍ ആരും അനുശോചിക്കാതിരിക്കട്ടെ.
അത്ര വിഷാദമുള്ളവര്‍ അടുത്ത ബാറില്‍ പോയി രണ്ടെണ്ണം വീശുക.
എന്നിട്ട് കിടന്നുറങ്ങുക.
ഉടലില്‍ അവശേഷിക്കുന്ന ബന്ധങ്ങളെ ആവശ്യക്കാരന്,
നല്‍കാന്‍ മറക്കരുത്...
കരളോ ഹൃദയമോ അതില്ലാത്തവനു തന്നെ നല്‍കുക.
അവശേഷിച്ച ദുര്‍മേദസ്സിനെ ചീയാന്‍ വിട്ടിട്ട് അവിടെയൊരു ഇലഞ്ഞി തൈ വയ്ക്കുക
ഉള്ളില്‍ കെടാതെ അവശേഷിക്കുന്ന പ്രണയത്തിന്‍റെ ഒരു നേര്‍ത്ത നാര്, ഇലഞ്ഞി വേരിലൂടെ പടര്‍ന്നു കയറും.
പുഷ്പിക്കുമ്പോള്‍ അലൌകികമായ പ്രണയത്തിന്‍റെ സുഗന്ധമതിനുണ്ടാകും.
വര്‍ഷത്തില്‍ മരണമോര്‍ക്കുന്നവര്‍ ഇലഞ്ഞി ചുവട്ടില്‍ വന്ന് ഒരു പൂവെടുത്ത് ചുംബിക്കുക
അതാകട്ടെ ഒരാത്മാവിനുള്ള ബലി തര്‍പ്പണം.

ബ്ലോക്കിങ്ങ്

എത്രയെത്ര ബ്ലോക്കുകളാണ്, ജീവിതത്തില്‍ ...?
തനിയെ ഡ്രൈവ് ചെയ്യുമ്പോള്‍ ചുവന്ന ബള്‍ബ്,
വളവു തിരിയുമ്പോള്‍ കാക്കിയുടുപ്പിട്ട ഒരാള്‍ ,
പള്ളിപ്പെരുന്നാളിന്, കയ്യുയര്‍ത്തുന്ന പ്രാദേശിക നേതാവ്...
പിന്നെയിപ്പോള്‍ മുഖപുസ്തകത്തിന്‍റെ ചുവന്ന ചക്രം.
ചില വെറുപ്പിന്‍റെ മുഖങ്ങളോടൊപ്പം എന്നാണ്, നീ ഏറെ ഇഷ്ടമുള്ള ഒരു മുഖത്തെ ബ്ളോക്ക് ചെയ്തത്?
കാണാതിരിക്കലിന്‍റെ സുഖമോ?
വിസ്മൃതിയുടെ സുഖമോ?
ഇനിയൊരിക്കലും ഓര്‍ക്കാതെയിരിക്കാം എന്നോ???
ഒരു ബ്ലോക്കിലൊതുങ്ങുമോ ഒരു കവിതയുടെ നീളം
വെറുതേ..
ചില ബ്ലോക്കുകളുടെ അര്‍ത്ഥം "ഇഷ്ടമേറെ" എന്നത്രേ...

Thursday, October 24, 2013

കുശവന്‍

തെരുവ് അവസാനിക്കുന്നിടത്ത് കഥ തുടങ്ങുന്നു.
മണ്ണില്‍ ജീവിതം മെനയുന്ന കുശവന്‍റേയും
പ്രതിമയ്ക്ക് ജീവന്‍ നല്‍കുന്ന ശില്‍പ്പിയുടേയും.
ആഭരണമില്ലാത്ത സ്ത്രീ ശരീരത്തിന്‍റെ ആകുലതകളെ
ഒരു പുഞ്ചിരിയില്‍ കഴുകി കളഞ്ഞ് തെരുവില്‍ നിന്നിറങ്ങുമ്പോള്‍ വില്‍പ്പനക്കാരന്‍റെ 
ചൂരല്‍കൊട്ടയിലെ ദേവിയ്ക്ക് സ്വര്‍ണത്തിന്‍റെ നിറം.
തെരുവ് അവസാനിക്കുന്നിടത്തു നിന്ന് 
ശില്‍പ്പിയും കുശവനും ജീവിക്കാന്‍ തുടങ്ങുന്നു.
വിളര്‍ത്ത കണ്ണുകളുടെ അവരുടെ പെണ്ണുങ്ങളെ
മെനഞ്ഞ ദേവിയുടെ അവതാരങ്ങളാക്കാന്‍ ശ്രമിക്കുന്നു.
തെരുവിലുള്ളത് വിശന്ന വയറുകളും
നഗരത്തിന്‍റെ മാലിന്യവും
ചിലപ്പോഴൊക്കെ ഒരിക്കല്‍ പൊട്ടിത്തെറിച്ച
ഒരു കൈബോംബിന്‍റെ തുണ്ടുവയറുകള്‍
ഒരിക്കല്‍ എന്തോ കയ്യിലെടുത്തപ്പോഴാണ്,
തെരുവിലെ മിടുക്കനായ കുശവന്‍ ബോംബു പൊട്ടി
കയ്യും മുഖവും തകര്‍ന്നത്.
അവന്‍റെ ജീവിതം ഇപ്പോഴും തെരുവില്‍ തുടങ്ങുന്നു
പിന്നെ അവിടെ തന്നെ ഒടുങ്ങുന്നു.
ഈയിടെയായി കുശവന്‍ ഒറ്റ കൈ കൊണ്ട് ബോംബ് നിര്‍മ്മിക്കുന്നുണ്ടത്രേ...

വിശപ്പ്...

ശരീരത്തിന്‍റെ വിശപ്പിനെ കുറിച്ചെഴുതുന്നവര്‍ ആത്മാവിന്‍റെ വിശപ്പ് കെട്ടവരോ?
നഗ്നതയുടെ ഉദാത്ത സൌന്ദര്യത്തില്‍ 
കഴുകന്‍ കണ്ണുകളുടെ ക്രൌര്യതയോടെ നോക്കുമ്പോള്‍
സൌന്ദര്യം വെറും ശരീരം മാത്രമാകുന്ന നിസ്സാരത
വിശപ്പിന്, പല പേരുകളുണ്ട്...
ഉടലിന്‍റെ വിശപ്പ്, ഉയിരിന്‍റെ വിശപ്പ്...
ഉച്ച നേരത്ത് ഉള്ളിലെവിടെയോ ആളിക്കത്തുന്ന ഒരു അഗ്നിഗോളം ഉടലിനും ഉയിരിനും അപ്പുറത്തു നിന്ന് ചൂളം കുത്തുന്നു.
ഇപ്പോള്‍ പറയൂ, എന്താണ്, വിശപ്പ്?
നഗ്നതയോ, സൌന്ദര്യമോ യുഗങ്ങളായി ഉള്ളിലെരിയുന്ന ഒരു തീച്ചൂളയോ?
പലര്‍ക്കും വിശപ്പ് പലതാണ്...
ഉള്ളവന്, ഇല്ലാത്തതിനോട് വിശപ്പ്
ഇല്ലാത്തവന് ഉദാത്തതയോടും വിശപ്പ്...

Tuesday, October 22, 2013

നഗ്നമാക്കപ്പെടുകയെന്നാല്‍ ഉടലിന്‍റെ വെളിപ്പെടുത്തലാണ്.

നഗ്നതയുടെ മുനമ്പുകളില്‍ അവള്‍ തലകുമ്പിട്ടിരുന്നു
അവകാശികളില്ലാത്ത ശരീരത്തില്‍ ചോരയുണങ്ങിയ പാടുകള്‍
കവിളിലെ ഉണങ്ങിയ നീരിന്, ആദ്യം മടുപ്പ് പിന്നെ നിശ്ചലത
വാക്കുകള്‍ കൊത്തിപ്പറിച്ച വസ്ത്രവും പേറി നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേയ്ക്ക് കിതപ്പോടെ ഓടുന്നവള്‍
ചോരവാര്‍ന്നുണങ്ങിയ മുറിപ്പാടുകള്‍ കരിഞ്ഞിരുന്നു
പക്ഷേ മാതൃത്വം നഷ്ടമായ ശരീരത്തിന്, ഇനിയാരു വിലയിടും?
അഭയത്തിനായി കരഞ്ഞപ്പോള്‍ ദാനം കിട്ടിയ
ഇത്തിരി വസ്ത്രത്തില്‍ എന്തു നഗ്നതയാണ്, മറയ്ക്കേണ്ടതെന്നറിയാതെ അവള്‍ വെറുതേയിരുന്നു
ക്ഷേത്രഗോപുരങ്ങളില്‍ മാറുമറയ്കകതെ നൃത്തം വയ്ക്കുന്ന
ചുവന്ന ശില്‍പ്പങ്ങളില്‍ അവള്‍ സ്വയം ഒളിപ്പിച്ചു
പിന്നെ....
പട്ടുടുത്ത് മേലാട ചാര്‍ത്തിയ ഭഗവാനേ തള്ളിപ്പറഞ്ഞു.
നഷ്ടമായത് ശരീരമോ മനസ്സോ
നഗ്നമാക്കപ്പെടുകയെന്നാല്‍ ഉടലിന്‍റെ വെളിപ്പെടുത്തലാണ്.
ലോകം മുഴുവന്‍ കണ്ണില്ലാതെ പരിഹസിക്കുന്നതോര്‍ത്ത് അപ്പോഴവള്‍ക്ക് ചിരി വന്നു
അന്നു മുതലാണ്, അവള്‍ ഒരു വിപ്ലവകാരിയായത്...

ശുഭ്രാംബികേ....

അക്ഷരങ്ങളെ സമര്‍പ്പിച്ച് പൂജിക്കാന്‍ തയ്യാറെടുക്കുന്നു...
തൂലികയും വാചകക്കൂട്ടങ്ങളും നേദിച്ച് അര്‍ച്ചന ചെയ്യണം
ഹരിശ്രീ എഴുതുമ്പോള്‍ ആദ്യക്ഷരം കുറിക്കുന്ന
കിടാവിനെ പോലെ ഹൃദയം തുടിച്ചുണരണം
വായനയും എഴുത്തും ഉപാസനാമൂര്‍ത്തികളാക്കുവാന്
വരം തരേണമേ മഹാഗുരുവേ............
അക്ഷരങ്ങളെ പൂജിച്ചു നമസ്കരിക്കാന്‍ എന്നും
തോന്നിക്കേണമേ ശുഭ്രാംബികേ....


ഹൃദയത്തിനു മുന്നില്‍ ഞാന്‍ തുറന്നു വയ്ക്കട്ടെ...

ഉണങ്ങിയ പൂക്കളും ഇലകളും ഓര്‍മ്മപ്പുസ്തകത്തില്‍ ആരും കാണാതെ സൂക്ഷിച്ചു വച്ചിരുന്നു...
ഇപ്പോള്‍ അത് നിന്‍റെ ഹൃദയത്തിനു മുന്നില്‍ ഞാന്‍ തുറന്നു വയ്ക്കട്ടെ...
അക്ഷരങ്ങളായി അത് അടര്‍ന്നു വീഴുമ്പോള്‍ നീയെന്നെ നിന്നിലേയ്ക്ക് ചേര്‍ത്തു വയ്ക്കും.
 

അമ്മയുടെ സ്നേഹം...

ഭ്രാന്തന്‍റെ നിലവിളിയ്ക്ക്
വിശപ്പിന്‍റെ ഗന്ധം
ഒറ്റയ്ക്കൊരുവള്‍ നിന്ന് പ്രണയം പാടുമ്പോള്‍
അവള്‍ക്കു ഇലഞ്ഞിപ്പൂ ഗന്ധം
തേങ്ങിക്കരയുന്ന കുഞ്ഞരിപ്പല്ലുകള്‍ക്ക്
ചൂടാറിയ പാലിന്‍റെ ഗന്ധം
പിടിച്ചു വലിക്കപ്പെട്ട മുടിയിഴകളില്‍
ഭ്രാന്തന്‍ തിരയുന്നത് കാണാതെ പോയ ജീവിതം
വീര്‍ക്കപ്പെട്ട ഹൃദയത്തില്‍ ഒറ്റപ്പെട്ടവള്‍
തിരയുന്നത് കനിവേറിയൊരു ധാര്‍ഷ്ട്യത്തെ
നിര്‍ത്താതെ നിലവിളിയ്ക്കുന്ന കുഞ്ഞിന്,
പറയാനുള്ളത് നിറവാര്‍ന്ന അമ്മയുടെ സ്നേഹം...

ഈവ ബ്രൌണ്‍ .

അവള്‍ ഒരു പ്രണയിനിയാണ്, അല്ല ആയിരുന്നു 
പ്രണയത്തിന്‍റെ അഹങ്കാരത്തില്‍ അഭിരമിക്കുന്നവള്‍ .ലോകം വിറപ്പിക്കുന്ന ഒരുവന്‍റെ ദുര്‍ബലത അവളില്‍ അവസാനിക്കുമ്പോള്‍ അവള്‍ക്ക് അഹങ്കരിക്കാം... 
ഒരു നഗരം ശപിച്ച പോരാളിയെ ഉടലിലും ഉയിരിലുമേറ്റിയവള്‍ ...
ഈവ ബ്രൌണ്‍ .
പുനരവതാരത്തിനായി അവള്‍ ഭൂമിയിലെ നിത്യശാന്തിയുടെ തീരത്തിലേയ്ക്ക് ഉറ്റുനോക്കുന്നു.
അവിടെ അവന്‍ കണ്ണില്‍ നിറയെ സ്നേഹം നിറച്ച് കാത്തിരിക്കുന്നു.
കഴിഞ്ഞു പോയ ജന്‍മത്തിന്‍റെ ആത്മശാന്തിയന്വേഷിച്ച് നിത്യശാന്തിയുടെ തീരങ്ങളില്‍ എത്തിയതാണവന്‍ ...
ഹിറ്റ്ലര്‍ -ഒരു യുഗത്തിന്‍റെ അന്തകന്‍
ഇപ്പോഴവന്‍ മറ്റൊരുവന്‍റെ കയ്യില്‍ പിടിച്ച് കാഴ്ച്ചകളില്ലാതെ ലോകം കാണാതെ പ്രിയപ്പെട്ടവളേയും തിരഞ്ഞലഞ്ഞു കൊണ്ടേയിരിക്കുന്നു...

സ്നേഹത്തിന്‍റെ കാളിന്ദി

വാര്‍ദ്ധക്യത്തിനു ഒരു മണമുണ്ട്,
ഉണങ്ങിയ തൊലിയുടെ മരവിച്ച ഗന്ധം.
ചിലപ്പോള്‍ കുഴിഞ്ഞിറങ്ങിയ കണ്ണുകളില്‍
ഒരു കടല്‍ കാണാം, എത്രയോ ആഴത്തില്‍
നീന്തി തുടിയ്ക്കാനാകുന്ന ഒരു കടല്‍
ഇളം പച്ച നിറത്തില്‍ കൃഷ്ണമണികള്‍
ഭൂതകാലത്തിന്‍റെ അടയാളപ്പെടുത്തലെന്ന് തോന്നും.
വരണ്ട ജരയുടെ ഭാരം നെറ്റി കടന്ന്
കഴുത്തിലേയ്ക്കിറങ്ങുമ്പോള്‍ അസ്ഥികള്‍ക്ക് തേയ്മാനം
ചുളിഞ്ഞ കൈവിരലുകളില്‍ ഒറ്റ രൂപാ നാണയം മുറുകെ പിടിച്ച് അടഞ്ഞ ശ്രീകോവിലിനെ നോക്കി വാര്‍ദ്ധക്യം വിലപിക്കുന്നു,
"ഈ ഭൂമിയുടെ വാര്‍ദ്ധക്യം ഞാനേറ്റെടുക്കാം
എന്‍റെ വാത്സല്യത്തിനു മുകളില്‍ ജരപടരരുതേ........!!!"
അടഞ്ഞ വാതിലിനപ്പുറമിരുന്ന് ഒരുണ്ണി കരയുന്നു,
പെറ്റമ്മ നഷ്ടപ്പെട്ട ഒരു പൊന്നുണ്ണി.
ഉണ്ണി വിളിയില്‍ ജരബാധിച്ച ചെവികള്‍
ഉലഞ്ഞ്, തെളിഞ്ഞ് പിന്നെ ഒരു കാളിന്ദിയായി...
അപൂര്‍ണമായ സ്നേഹത്തിന്‍റെ കാളിന്ദി

Monday, October 21, 2013

ഭ്രാന്തമായ സ്നേഹം

കണ്ണാടി ഗ്ലാസ്സിന്‍റെ വക്കുകളില്‍ പറ്റിയിരിക്കുന്ന ഒരു തുള്ളി സോഡാ നാരങ്ങാവെള്ളത്തിനുമുണ്ട് സ്നേഹം.
നമ്മിലേയ്ക്ക് ഒഴുകി ചേരാന്‍ കൊതിക്കുന്ന ഭ്രാന്തമായ സ്നേഹം

ചൂടും ചൂരുമുള്ള കവിത

കവിത പിറക്കുന്നത് ഉന്‍മാദികളുടെ 
ഹൃദയത്തില്‍ നിന്നാണത്രേ.
ഉച്ച വെയില്‍ പൊള്ളിച്ചു തുടങ്ങുമ്പോള്‍
മുടിയിഴകളില്‍ നിന്ന് ഉന്‍മാദം ഒലിച്ചു വരും.
മൌനത്തിന്‍റെ ഗന്ധത്തോടെ അത് 
മുഖത്തിന്‍റെ മദ്ധ്യത്തിലങ്ങനെ നൃത്തം ചവിട്ടും.
നിമിഷങ്ങള്‍ കാറ്റിനെ ചുംബിച്ചു കൊണ്ട്
കടന്നു പോകുമ്പോള്‍
മൌനത്തിന്‍റെ ഗന്ധം ഹൃദയത്തെ തുളച്ച് 
പിറവിയുടെ ആലയത്തില്‍ ഇണയെ തേടി അലയും.
പിന്നെയെപ്പൊഴോ ഒന്നാകലിന്‍റെ നോവില്‍
പിറക്കുകയായി ചൂടും ചൂരുമുള്ള കവിത..