Monday, December 30, 2013

ആത്മഹത്യ

കണ്ണില്‍ കണ്ട വഴികളിലൊക്കെ തിരഞ്ഞു
എവിടെയാണ്, ശരീരം നഷ്ടപ്പെട്ടതെന്ന്.
കനവാണോ സത്യമാണോ
ഒരു രാത്രി അവളുടെ ശരീരം അപ്രത്യക്ഷമായി
നിലാവിന്‍റെ വെളിച്ചത്തില്‍
വെറുതേ കഥപറഞ്ഞിരുന്നപ്പോഴാണ്,
ചുവന്ന കണ്ണുള്ള ചെന്നായ വന്നത്.
അവന്‍റെ മൂര്‍ച്ചയുള്ള നഖങ്ങളില്‍
മാംസം പോറി പറ്റിയിരുന്നതും കണ്ടതാണ്
പിന്നീടെപ്പോഴോ നീണ്ട ഒരു ഉറക്കത്തിനൊടുവില്‍
അവളുടെ ശരീരം കാണാതെയായി.
പൊട്ടക്കിണറിലും സാരിത്തുമ്പിലും
സയനേഡ് കുപ്പിക്കരികിലും അവള്‍ സ്വയം തിരഞ്ഞു
ഒടുവില്‍ കണ്ടെത്തിയപ്പോള്‍
നഗ്നമായി കിടന്ന ശരീരത്തിനടുത്ത്
ഒട്ടിയ വയറുമായി ഒരു കുഞ്ഞു ശരീരം
തുറിച്ച കണ്ണില്‍ വിശപ്പിന്‍റെ നിലവിളി
അവളുടെ ശരീരത്തിന്, അപ്പോഴും ചൂടാറിയിരുന്നില്ല.
മുലപ്പാലിന്‍റെ മണം തിരഞ്ഞ് വിശപ്പിന്‍റെ
കൈകള്‍ അവളില്‍ അലഞ്ഞു കൊണ്ടേയിരുന്നു.
ശരീരമെന്നത് വിശപാറ്റുന്ന യന്ത്രമാണെന്ന് ആ തിരയിലിനൊടുവില്‍ അവള്‍ ഡയറിയുടെ അവസാന താളില്‍ കുറിച്ചു വച്ചു.
പിന്നെ ആത്മഹത്യ ചെയ്തു.

Sunday, December 29, 2013

അഷ്ടപദി

ഇടയ്ക്ക കൊട്ടാന്‍ വന്ന ചെക്കനോട് ഭഗവതിയ്ക്ക് അനുരാഗം തുടങ്ങിയത് ഉത്സവത്തിനാണ്.
ഏകാന്തതയുടെ എത്രയോ നേരങ്ങളില്‍ മരവിപ്പിന്‍റെ നിറമില്ലാത്ത നിമിഷങ്ങള്‍ എണ്ണിയെണ്ണി മടുത്തിരുന്നു.
ശ്രീകോവിലില്‍ നിന്ന് നോക്കുമ്പോള്‍ അവന്, സ്വര്‍ണത്തിന്‍റെ നിറം.
എരിയുന്ന ദീപം പകര്‍ന്ന മുഖവുമായി അങ്ങനെ ജ്വലിച്ചു നില്‍ക്കുമ്പോള്‍ ഭഗവതി അവനെ നോക്കിയിരുന്നു.
ഉത്സവത്തിന്‍റെ അവസാന ദിവസം മാറിലണിഞ്ഞിരുന്ന തെച്ചിപ്പൂ മാല പൂജാരി അവനു നല്‍കിയപ്പോള്‍ ഭഗവതി ചിരിച്ചു.
തെച്ചിയുടെ ഓരോ ഇതളിലും അടങ്ങാത്ത അനുരാഗത്തിന്‍റെ തീയുണ്ട്.
പിന്നീടവന്‍ വന്നില്ല.
ഓരോ ദിനവും ശ്രീകോവില്‍ തുറക്കുമ്പോള്‍ ഭഗവതി പുറത്തേയ്ക്ക് നോക്കി അവന്‍റെ മുഖം തിരഞ്ഞു.
ആ അനുരാഗത്തിന്‍റെ ചൂട് കൊണ്ടാകാം കരിയാത്ത തെച്ചി മാലയുമായി വന്‍ ഒരിക്കല്‍ നടയ്ക്കലെത്തിയത്.
ഏറെ നേരം കരിനീലിച്ച മുഖത്തേയ്ക്ക് നോക്കിയിരുന്നു
പിന്നെ അഷ്ടപദി പാടി...

"താമഥ മന്മഥഖിന്നാം
രതിരസഭിന്നാം വിഷാദസമ്പന്നാം
അനുചിന്തിതഹരിചരിതാം
കലഹാന്തരിതമുവാച സഖീ"

ശിലയില്‍ നിന്ന് ഉലഞ്ഞു വന്ന ഭഗവതീ ചൈതന്യം അവന്‍റെ ഇടയ്ക്കയില്‍ താളമായി
അവനോ തിരികെ മടങ്ങാനാകാത്ത ഒരു പ്രകാശത്തിലേയ്ക്ക് ഊര്‍ന്നു പോവുകയും.
പിന്നീട് അവന്‍ ഭഗവതിയുടെ നടയില്‍ നിന്ന് പോയിട്ടില്ലത്രേ...
രാവുകളില്‍ അവന്‍റെ കൈത്തണ്ടയില്‍ അവനറിയാതെ കിടന്നുറങ്ങി
ഭഗവതി അവനായി തീര്‍ന്നു...
പിന്നീടെന്നോ ശരീരത്തിനപ്പുറം കടന്ന് അവന്‍ അനുരാഗ നദിയില്‍ അലിഞ്ഞു ചേര്‍ന്നു.

Saturday, December 14, 2013

ഒറ്റയായ കവി


കവി ഒറ്റയ്ക്കു നില്‍ക്കുമ്പോള്‍
കവിതയെ കുറിച്ചോര്‍ക്കുന്നു
ചിത്രശലഭങ്ങളെ ശ്രദ്ധിക്കുമ്പോള്‍
പ്രണയിനി നൃത്തം വയ്ക്കുന്ന പോലെ
കവിതയ്ക്കുള്ളിലെ മഴവില്ലിനെ
ആരാണ്, ശലഭമാക്കിയതെന്ന്
കവി ചോദിക്കുമ്പോള്‍
"അതു നീയല്ലേ പ്രിയനേ..."
എന്ന് മറുമൊഴി
പ്രണയിനി പാടുന്നു
കവി എഴുതിയ ശോകഗാനം
ആള്‍ത്തിരക്കിലൊറ്റയ്ക്ക് നിന്ന്
അയാള്‍ വീണ്ടും കവിത രചിയ്ക്കുകയാണ്.
ഇത്തവണ ദുഖത്തിന്‍റെ സത്യത്തെ കുറിച്ച്
"എന്‍റെ ദുഖം നരകത്തീയല്ല കവിത"യെന്ന്
കവി വിളിച്ചു കൂവുന്നു
ഒപ്പമുള്ള പ്രണയിനിയെ പോലും കാണാതെ
അയാള്‍ കവിത ചമച്ചു കൊണ്ടേയിരിക്കുകയാണ്.
തീയിലുരുകി
അകം വീര്‍ത്ത്
ഉറക്കെ കരഞ്ഞ്...
അപ്പോള്‍ പ്രണയിനിയോ,
അവനില്‍ അവളെ തിരഞ്ഞ് അവനിലലഞ്ഞു കൊണ്ടേയിരിക്കുകയും.

രൂപാന്തരീകരണം

ഒരു കുട്ടിയും ഉന്‍മാദിയും സന്ന്യാസിനിയുമായിരിക്കാന്‍ എത്ര ബുദ്ധിമുട്ടാണ്,
അതുകൊണ്ടാണ്, കാഷായ വസ്ത്രം അഴിച്ചു വച്ച് ഞാന്‍ കീറിപ്പറിഞ്ഞ വസ്ത്രമണിഞ്ഞ ഉന്‍മാദിനിയായത്.
ഇപ്പോള്‍ തീരെ മെലിഞ്ഞ് ആ വസ്ത്രവും പാകമാകാതെയിരിക്കുന്നു
വിട്ടു പോയ തുന്നലുകള്‍ക്കിടയിലൂടെ ഒളിച്ചു നോക്കി വഴിയാത്രക്കാര്‍ പരിഹസിച്ച് നടന്നു പോകുന്നു
കാണുന്നതൊക്കെ ഭ്രാന്തിന്‍റെ കുതിരവേഗങ്ങളായിരുന്നതു കൊണ്ട് അതു കണ്ടുമില്ല.
ഉന്‍മാദിനിയുടെ മരവിപ്പ് എത്ര വേഗമാണ്, കൊഴിഞ്ഞു പോയത്.
ഇന്ന് ഞാനൊരു കുട്ടിയാണ്...
ശകാരത്തില്‍ കണ്ണു നിറയുന്ന കുറുമ്പു കാട്ടി പൊട്ടിച്ചിരിക്കുന്ന ബാലിക.

ലെസ്ബിയന്‍ പ്രണയം

നീ ഞാനാകണോ 
അതോ ഞാന്‍ നീയോ
രണ്ടും ഒന്നല്ലേ എന്ന് ചോദിക്കരുത്
കാരണം നാം പെണ്ണുടലുകളാണ്.
പ്രണയത്തിന്‍റെ ലിംഗവ്യത്യസം
നമുക്കിടയിലില്ലല്ലോ
ഉടലിന്‍റെ വൈരുദ്ധ്യവും
നമ്മിലില്ല
മുഖം നോക്കുന്ന കണ്ണാടിയില്‍
ഞാനൊന്ന് കയറി ഇറങ്ങിയപ്പോള്‍
വളരെ പെട്ടെന്ന് നീയായി
നിന്‍റെ കണ്ണുകള്‍
നിന്‍റെ മുടി
നിന്‍റെ ചുണ്ടുകള്‍
ഒരു ചുംബനത്തില്‍ പാതിയൊഴിഞ്ഞ ചഷകം
നീയെന്നോടടുപ്പിക്കുമ്പോള്‍
നിന്‍റെ ചുണ്ടുകളുടെ മധുരം
മാത്രമാണ്, ഞാനോര്‍ത്തത്.
നിന്‍റെ മുടിയിഴകളുടെ സുഗന്ധം
മാത്രമാണെന്നെ ഉണര്‍ത്തിയത്...
എന്‍റേയും നിന്‍റേയും പ്രണയം
ഒരു കോടതി മുറിയില്‍ ഉടഞ്ഞുവോ?
പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന നമ്മുടെ ശരീരങ്ങള്‍ക്ക്
ഒന്നും മിണ്ടാനില്ല
പരസ്പരം ഒന്നാകാന്‍ കൊതിക്കുന്ന ഹൃദയങ്ങളുടെ കൂട്ടിന്‍റെ
തണലില്‍ നാമൊരുമിച്ചു തന്നെ...

Wednesday, December 4, 2013

നാലാം യുദ്ധം

യുദ്ധം വേണമെന്ന് അലമുറയിടുന്നവന്
ചരിത്രം പഠിപ്പിച്ചപ്പോള്‍ കിട്ടിയ മാര്‍ക്ക് നൂറില്‍ അഞ്ച്.
നെഞ്ചിലേയ്ക്ക് വെടിയുണ്ട തുളച്ചു കയറ്റാന്‍
പഠിപ്പിക്കുമ്പോള്‍ കൃത്യമായി ക്ലാസ്സില്‍
പോയതു കൊണ്ട് ആദ്യം സഹോദരനെ കൊല്ലാന്‍
കൈ വിറയ്ക്കാതെ പോയി.
ബുള്ളറ്റ് പ്രൂഫിന്‍റെ ചങ്കൂറ്റം കാണിച്ച്
നീയെത്ര നാള്‍ ഓടി നടക്കും?
നാലാം യുദ്ധം നിന്‍റെ ഉയിരെടുക്കുമ്പോള്‍
മറുവശത്ത് തോക്കേന്തിയത് നിന്‍റെ മാതാവ്
പെറ്റു വളര്‍ത്തിയതിനുള്ള പ്രായശ്ചിത്തം...

ആത്മാവിന്‍റെ സഞ്ചാരികള്‍ ...

വേദവ്യാസന്‍ ഒരു ഭ്രാന്തനോ
അതോ പെരും കള്ളനോ?
ഇതിഹാസത്തിനു വേണ്ടി മനസ്സു നല്‍കി
എന്ന തെറ്റല്ലാതെ വ്യാസനെന്തു ചെയ്തു?

ഏകദന്തന്‍ ഗണപതിയ്ക്ക് കിറുക്കാണോ
വ്യാസന്‍റെ മനസ്സിനെ അക്ഷരങ്ങളാക്കിയ
ശരീരമെന്നല്ലാതെ ഗണേശനെന്താണ്?

മനസ്സിന്‍റെ ഒരുപാതി കൊണ്ട് ചിന്തിക്കുകയും
മറുപാതികൊണ്ട് ധ്യാനത്തിലാവുകയും

ഒന്ന് ചിന്തയുടെ സൌന്ദര്യമെങ്കില്‍
മറ്റത് അറിവിന്‍റെ മഹാസാഗരം

വ്യാസനും ഗണേശനും ഒരാത്മാവിന്‍റെ
ഇരു ഭാഗമല്ലാതെ പിന്നെന്ത്?

ഒരു വ്യക്തിയുടെ ഇരു രൂപങ്ങളില്‍
അവര്‍ ഭാരതത്തെ കഥയാകുമ്പോള്‍
അവിടെ അവര്‍ കള്ളന്‍മാരും ചിന്തകരുമാകുന്നു
അതേ സമയം ഈശ്വരനും ലോകവുമാകുന്നു.

എഴുത്ത് ഇങ്ങനെയാണത്രേ...
ഒരേ സമയം ഈശ്വരനാകാനും കള്ളനാകാനും
ധ്യാനത്തിലാകാനും പ്രപഞ്ചമാകാനും
എഴുത്തുകാരന്, കഴിയുമത്രേ...

അനുഗ്രഹവും ശാപവും ഒരേ സമയം ഏറ്റു വാങ്ങുന്ന
ആത്മാവിന്‍റെ സഞ്ചാരികള്‍ ...

ഞാനൊരു ദേവദാസിയായിരുന്നില്ല.

ദേവദാസി ആയതോ തെറ്റ്...
അമ്മയുടെ ഹൃദയത്തിന്‍റെ കനം 
കാണാതെ അച്ഛന്‍ തലപ്പാവ് വയ്ക്കുമ്പോള്‍
ഞാനൊരു ദേവദാസിയായിരുന്നില്ല.

ഒരു വ്യാഴവട്ടം വരണ്ട മണ്ണില്‍
എരിഞ്ഞുണങ്ങിയിട്ടും
പൊട്ടിയ ചുണ്ടില്‍ ഒരിറ്റു ദാഹജലവുമായി
പല കയ്യുകള്‍ വന്നിട്ടും
ഞാനൊരു ദേവദാസിയായിരുന്നില്ല

പ്രണയത്തിന്‍റെ അഗ്നികോണില്‍ അവനെ നോക്കിയപ്പോള്‍
അവനൊരു മഴത്തുടിപ്പായി
പിന്നീടെപ്പോഴോ അവനിലുലഞ്ഞുപോയ
വെറുമൊരു പെണ്ണായി
എന്നിട്ടും,
ഞാനൊരു ദേവദാസിയായിരുന്നില്ല


ഹൃദയം ചുട്ടെരിയുമ്പോഴും
വൈശാലിയിലെ മേഘങ്ങള്‍ പൊട്ടിത്തകരുമ്പോഴും
പ്രണയിച്ചവന്‍ മറ്റൊരുത്തിയുടെ കരം ഗ്രഹിക്കുമ്പോഴും
ഒന്നും,
ഞാനൊരു ദേവദാസിയായിരുന്നില്ല

ഒരു മഴപെയ്തു തോര്‍ന്ന ഈ തീരത്ത് തനിച്ചിരുന്നപ്പോഴും
കണ്ണുനീര്‍ ധാരയായപ്പോഴും
ജീവനുണ്ടോ ഇല്ലയോ എന്ന മിടിപ്പറിയാതെ ഇരുന്നപ്പോഴും
ഞാനൊരു ദേവദാസിയായിരുന്നില്ല.

ഇപ്പോഴിതാ കൊട്ടിയടച്ച അമ്പലനടയില്‍
സ്വയം നേദ്യമായി നില്‍ക്കുമ്പോള്‍
മണിയടിച്ച് നട തുറന്ന ദൈവത്തിനു മുന്നില്‍
ഞാന്‍ ദാസിയാകുന്നു
പ്രാണനും പ്രണയവും ഇനി നീ തന്നെ...
പ്രണവവും ലോകവും ഇനി നീ തന്നെ...
നാരായണാ

യാത്രയാകട്ടെ ഞാന്‍ ...

എത്ര നാളായി ഒരു പ്രണയലേഖനം കുറിച്ചിട്ട്, നിനക്കൊന്നും വേണ്ടിയിരുന്നില്ലല്ലോ. മുറിവേല്‍ക്കാത്ത ഒരു ഹൃദയം മാത്രം മതിയായിരുന്നു നിനക്ക്.
അക്ഷരങ്ങള്‍ എന്നില്‍ നിന്ന് പ്രണയമായേ പുറത്തൊഴുകിയിരുന്നുള്ളൂ,
ഹൃദയം പിടയുന്നത് ഞരമ്പുകള്‍ക്ക് നോവാന്‍ വേണ്ടി മാത്രമായിരുന്നു...
ഈശ്വരന്‍റെ മുഖം മാറിയത് പ്രണയത്തിന്‍റെ ഒരിടവേളയില്‍
പഞ്ചാക്ഷരവും ആദിത്യഹൃദയവും മൌനാക്ഷരങ്ങളായി
ധ്യാനത്തിലിരിക്കുന്നത് സ്വയം നോവാന്‍ വേണ്ടി മാത്രമായി
ബാക്കിയായത് മിടിപ്പ് അധികമായ ഒരു പ്രാണഞരമ്പ്
അതിനുള്ളിലൂടെ അമിതവേഗതയില്‍ രക്തമൊഴുകുമ്പോള്‍ ഉണ്ടാകുന്ന ഉടല്‍ നോവുകള്‍...
ഇത്ര പ്രിയമുള്ള ഒരു നോവുണ്ടാകുമോ?
ഇത്ര പ്രാണനായ ഒരു സുഖമുണ്ടോ?
ആത്മാവ് ആത്മാവിനെ തിരിച്ചറിയുമ്പോള്‍ അവ ഇഴുകി ചേര്‍ന്ന് ഒന്നായി മാറുന്ന മുക്തിയ്ക്കായുള്ള കാത്തിരിപ്പ്...
അതു മാത്രമാണിനി...
തൊട്ടടുത്തുള്ള ഒരു ഉടലിനെ ചേര്‍ത്തു വയ്ക്കാം
പക്ഷേ തൊട്ടടുത്തുള്ള ഒരാത്മാവിനോട് ചേരാന്‍ ഉടലുപേക്ഷിക്കണം...
യാത്രയാകട്ടെ ഞാന്‍ ...
തപസ്സിലേയ്ക്കുള്ള ദൂരം നടന്നു തന്നെ തീര്‍ക്കണം.

ചില ദൈവങ്ങള്‍ കരയാറുണ്ട്

ചില ദൈവങ്ങള്‍ കരയാറുണ്ട്
അപ്പോള്‍ അവര്‍ക്ക് മനുഷ്യന്‍റെ ഛായയാവും.
ഓരോ കണ്ണുനീര്‍ തുള്ളിയിലും
ആനന്ദത്തിന്‍റെ ഉന്‍മാദമുണ്ടാകും.
അവര്‍ ഹൃദയം കൊണ്ട് ദൈവമായും
മുഖം കൊണ്ട് മനുഷ്യനായുമിരിക്കുന്നു.
അവരെന്നാല്‍ വാഴ്ത്തപ്പെടുന്നുമില്ല...
വിഷാദസ്വപ്നങ്ങളായി മണ്ണിലലിഞ്ഞ് തീരുകയല്ലാതെ...

രണ്ടു വരിക്കവിത

പുസ്തകത്തിലെവിടെയോ കുറിച്ചു വച്ച രണ്ടു വരിക്കവിത
പക്ഷിയായി പറന്നു പോകുന്നതു കണ്ടോ?