Sunday, January 19, 2014

വൈന്‍ ഷോപ്പ്

സ്വപ്നങ്ങള്‍ വില്‍ക്കുന്ന വൈന്‍ ഷോപ്പ്
ഉണക്കി വച്ചിരിക്കുന്ന ഇറച്ചിക്കു മുകളില്‍
രണ്ട് ഈച്ചകള്‍ ഇണ ചേരുന്നു
അവരും സ്വപ്നത്തിലാണ്...
വൈന്‍ ഷോപ്പ് നിറയെ ഈച്ച കുഞ്ഞുങ്ങള്‍
ഒരു സാമ്രാജ്യത്തിന്‍റെ ഉദ്ഘാടനം
പുളിയും മധുരവുമുള്ള
ചുവന്ന വൈന്‍ കുപ്പിയടപ്പില്‍
ലഹരി നുണഞ്ഞ് ഇരുന്നപ്പോഴാണ്
പ്രണയിനി ഈച്ചയ്ക്ക് പ്രാണവേദന വന്നത്
ഉള്ളുരുകുന്നു...
ഉയിരു കലങ്ങുന്നു...
വഴുക്കലുള്ള വൈന്‍ തുള്ളികളില്‍ 
കാലുളുക്കി വീണപ്പോള്‍ തന്നെ
അവളില്‍ നിന്നൊരു തുണ്ട് 
ചിതറിത്തെറിച്ചു പോയി
ചുവന്ന മധുരനീരിന്‍റെ 
മുകളില്‍ വെറുതേ കിടന്ന്
അവനപ്പോഴും 
സ്വപ്നം കാണുകയാണ്...
വ്യാപാരി വില്‍പ്പനയ്ക്കു വച്ചിരിക്കുന്ന
നിറമുള്ള സ്വപ്നങ്ങള്‍ ...

Saturday, January 18, 2014

ശാന്തം സുന്ദരം...

ഒരു മരണത്തില്‍
എന്തൊക്കെ
സംഭവിക്കുന്നു

കുറച്ചു ദുരൂഹത
ചില വെളിപ്പെടുത്തലുകള്‍

ഏറെയും വെളിപാടുകള്‍
പൂത്തിരി കത്തിക്കല്‍
ബിയര്‍ കുപ്പി
പൊട്ടിക്കല്‍

ആഘോഷം ചത്തൊടുങ്ങുമ്പോള്‍
മരിച്ചവള്‍
പുനര്‍ജ്ജനികും
പിന്നെയവള്‍
നിലവിളിക്കും
ജീവന്‍ നിഷേധിച്ചവര്‍ക്ക്
വിധിയെഴുതും

ശാന്തം
സുന്ദരം...

Sunday, January 5, 2014

തുഴയില്ലാത്ത തോണി

തുഴയില്ലാത്ത തോണിയില്‍
ഒറ്റയ്ക്കു 
വിഷാദിയായ്
മഴമേഘങ്ങളെ കാത്ത്
തപസ്സിരിക്കുന്നവള്‍
നിന്‍റെ മൌനത്തിന്
അലുക്കുകള്‍ തീര്‍ത്ത്
മഞ്ഞച്ച മരത്തോപ്പുകള്‍
നൃത്തത്തിലാണ്.

ഇന്നലെ ഈ പുഴയിലാണ്
അവളുടെ അപര
മുങ്ങി മരിച്ചത്.
ഫെയ്ക്കുകളുടെ
പ്രണയത്തില്‍
അവള്‍ തളര്‍ന്നു തുടങ്ങിയ
ഒരു നിമിഷത്തിലാണ്,
അപര സ്വന്തമായി
പുസ്തകമെഴുതിത്തുടങ്ങിയത്.


അവള്‍ എന്നും വിഷാദത്തിലായിരുന്നു
വിശപ്പില്ലാതെ
അക്ഷരങ്ങളില്ലതെ
പ്രണയമില്ലാതെ
മുഖമില്ലാതെ
ലോകത്തെ വീടിനു
പുറത്തേയ്ക്കെടുത്തു വച്ച്
അവള്‍ എന്നുമുറങ്ങി...

ഒരിക്കല്‍ കണ്ണാടിയില്‍
മുഖം നോക്കിയിരുന്നപ്പോഴാണ്
അപര കണ്ണാടിയില്‍
നിന്ന് അവളിലേയ്ക്ക്
ഇറങ്ങി നടന്നത്.
പിന്നെയവള്‍
വിഷാദത്തിലായി
ചിലപ്പോള്‍ ഉന്‍മാദത്തില്‍
ചുവടുകള്‍ മറന്ന്
നൃത്തം ചവിട്ടി

അപരയുടെ വരിഞ്ഞു മുറുകല്‍
നിലക്കുന്നതും നോക്കി
എത്ര ദിനങ്ങള്‍
മാസങ്ങള്‍
ആണ്ടുകള്‍ ...
ഒരിക്കല്‍ നിവൃത്തിയില്ലാതെ
അവള്‍ മുഖം നോക്കുന്ന
കണ്ണാടി നിലത്തെറിഞ്ഞു.
ചിതറിക്കിടന്ന
ചില്ലുകളില്‍
അപരയുടെ പൊട്ടിപ്പോയ
മുഖക്കഷ്ണങ്ങള്‍
ഉണ്ടായിരുന്നു.
പിന്നീടവള്‍
സുഖമായി കിടന്നുറങ്ങി
ദിവസങ്ങളോളം.

Thursday, January 2, 2014

യുക്തിവാദി

യുക്തിവാദിയുടെ വിശപ്പിനു 
തീവ്രത കുറവാണ്
ചിന്തകള്‍ കഴിച്ച് 
പുസ്തകങ്ങള്‍ കുടിച്ച് 
ജീവിതം മടുക്കുമ്പോള്‍ 
ടോം ആന്‍ഡ് ജെറി കണ്ട്
നാളെ ആര്‍ക്കു ഹൃദയം നല്‍കണമെന്ന്
സ്വപ്നം കണ്ട്
യുക്തിവാദി പുല്‍പ്പായയില്‍ മയങ്ങുന്നു.

ഒരിക്കല്‍ ഒരു തീവ്രവാദി
ഈശ്വരനെ കുറിച്ച് വാചാലനായപ്പോള്‍
യുക്തിവാദി അയല്‍വാസിയെ
സ്നേഹിക്കുന്നതിനെ കുറിച്ച് സംസാരിച്ചു.
ഒരിടത്തൊരു ഉത്സവസമയത്ത്
കൂത്താടി നടന്ന പാപ്പാനെ ചങ്ങലയില്‍ തളച്ച്
ആനയെ കാട്ടിലേയ്ക്ക് മേയാന്‍ വിട്ട കഥയുമുണ്ട്.

ഒരിക്കലൊരു വിപ്ലവകാരി യുക്തിവാദിയോട് ചോദിച്ചത്രേ,
"നിങ്ങളാരാ ചെഗുവേരയോ? "
കയ്യിലൊരു വെള്ളക്കൊടി പിടിച്ച്
ചെഗുവേരയുടെ മുഖമണിഞ്ഞ്
യുക്തിവാദി അനാഥര്‍ക്കിടയില്‍ നടക്കുന്നു.
രക്തമിറ്റിയ കലാപ ഭൂമിയില്‍
വെള്ളക്കൊടി നാട്ടി സമാധാനത്തെ കുറിച്ച് സംസാരിക്കുന്നു.
വഴിയവസാനിക്കുന്നിടത്ത് യുക്തിവാദി വെട്ടേറ്റു വീണു
കൃത്യം മുപ്പതു വെട്ട്...
യൂദാസിന്‍റെ മൂടുപടമിട്ട്
രാഷ്ട്രീയക്കാരനും തീവ്രവാദിയും
പിന്നിലൂടെ ഓടിയൊളിച്ചത്
യുക്തിവാദി വ്യക്തമായി കണ്ടു
സ്നേഹത്തിന്‍റെ വെള്ളക്കൊടി പുതപ്പിച്ച്
യുക്തിവാദി കിടന്നുറങ്ങുമ്പോള്‍
കയ്യിലൊരു റീത്തുമായി വീണ്ടും അവരെത്തി
അരാഷ്ട്രീയതയുടെ കലാപത്തില്‍
യുക്തിവാദി സ്വയം ബലിക്കൊടിയായി...
അപ്പോഴും അയാള്‍ സ്നേഹം നിറച്ചു സൂക്ഷിച്ച
ആയിരം വീഞ്ഞു പാത്രങ്ങളില്‍ നിന്ന് ആയിരം യുക്തിവാദികള്‍
പിറന്നിരുന്നു...