Sunday, December 29, 2013

അഷ്ടപദി

ഇടയ്ക്ക കൊട്ടാന്‍ വന്ന ചെക്കനോട് ഭഗവതിയ്ക്ക് അനുരാഗം തുടങ്ങിയത് ഉത്സവത്തിനാണ്.
ഏകാന്തതയുടെ എത്രയോ നേരങ്ങളില്‍ മരവിപ്പിന്‍റെ നിറമില്ലാത്ത നിമിഷങ്ങള്‍ എണ്ണിയെണ്ണി മടുത്തിരുന്നു.
ശ്രീകോവിലില്‍ നിന്ന് നോക്കുമ്പോള്‍ അവന്, സ്വര്‍ണത്തിന്‍റെ നിറം.
എരിയുന്ന ദീപം പകര്‍ന്ന മുഖവുമായി അങ്ങനെ ജ്വലിച്ചു നില്‍ക്കുമ്പോള്‍ ഭഗവതി അവനെ നോക്കിയിരുന്നു.
ഉത്സവത്തിന്‍റെ അവസാന ദിവസം മാറിലണിഞ്ഞിരുന്ന തെച്ചിപ്പൂ മാല പൂജാരി അവനു നല്‍കിയപ്പോള്‍ ഭഗവതി ചിരിച്ചു.
തെച്ചിയുടെ ഓരോ ഇതളിലും അടങ്ങാത്ത അനുരാഗത്തിന്‍റെ തീയുണ്ട്.
പിന്നീടവന്‍ വന്നില്ല.
ഓരോ ദിനവും ശ്രീകോവില്‍ തുറക്കുമ്പോള്‍ ഭഗവതി പുറത്തേയ്ക്ക് നോക്കി അവന്‍റെ മുഖം തിരഞ്ഞു.
ആ അനുരാഗത്തിന്‍റെ ചൂട് കൊണ്ടാകാം കരിയാത്ത തെച്ചി മാലയുമായി വന്‍ ഒരിക്കല്‍ നടയ്ക്കലെത്തിയത്.
ഏറെ നേരം കരിനീലിച്ച മുഖത്തേയ്ക്ക് നോക്കിയിരുന്നു
പിന്നെ അഷ്ടപദി പാടി...

"താമഥ മന്മഥഖിന്നാം
രതിരസഭിന്നാം വിഷാദസമ്പന്നാം
അനുചിന്തിതഹരിചരിതാം
കലഹാന്തരിതമുവാച സഖീ"

ശിലയില്‍ നിന്ന് ഉലഞ്ഞു വന്ന ഭഗവതീ ചൈതന്യം അവന്‍റെ ഇടയ്ക്കയില്‍ താളമായി
അവനോ തിരികെ മടങ്ങാനാകാത്ത ഒരു പ്രകാശത്തിലേയ്ക്ക് ഊര്‍ന്നു പോവുകയും.
പിന്നീട് അവന്‍ ഭഗവതിയുടെ നടയില്‍ നിന്ന് പോയിട്ടില്ലത്രേ...
രാവുകളില്‍ അവന്‍റെ കൈത്തണ്ടയില്‍ അവനറിയാതെ കിടന്നുറങ്ങി
ഭഗവതി അവനായി തീര്‍ന്നു...
പിന്നീടെന്നോ ശരീരത്തിനപ്പുറം കടന്ന് അവന്‍ അനുരാഗ നദിയില്‍ അലിഞ്ഞു ചേര്‍ന്നു.

No comments:

Post a Comment