Sunday, January 5, 2014

തുഴയില്ലാത്ത തോണി

തുഴയില്ലാത്ത തോണിയില്‍
ഒറ്റയ്ക്കു 
വിഷാദിയായ്
മഴമേഘങ്ങളെ കാത്ത്
തപസ്സിരിക്കുന്നവള്‍
നിന്‍റെ മൌനത്തിന്
അലുക്കുകള്‍ തീര്‍ത്ത്
മഞ്ഞച്ച മരത്തോപ്പുകള്‍
നൃത്തത്തിലാണ്.

ഇന്നലെ ഈ പുഴയിലാണ്
അവളുടെ അപര
മുങ്ങി മരിച്ചത്.
ഫെയ്ക്കുകളുടെ
പ്രണയത്തില്‍
അവള്‍ തളര്‍ന്നു തുടങ്ങിയ
ഒരു നിമിഷത്തിലാണ്,
അപര സ്വന്തമായി
പുസ്തകമെഴുതിത്തുടങ്ങിയത്.


അവള്‍ എന്നും വിഷാദത്തിലായിരുന്നു
വിശപ്പില്ലാതെ
അക്ഷരങ്ങളില്ലതെ
പ്രണയമില്ലാതെ
മുഖമില്ലാതെ
ലോകത്തെ വീടിനു
പുറത്തേയ്ക്കെടുത്തു വച്ച്
അവള്‍ എന്നുമുറങ്ങി...

ഒരിക്കല്‍ കണ്ണാടിയില്‍
മുഖം നോക്കിയിരുന്നപ്പോഴാണ്
അപര കണ്ണാടിയില്‍
നിന്ന് അവളിലേയ്ക്ക്
ഇറങ്ങി നടന്നത്.
പിന്നെയവള്‍
വിഷാദത്തിലായി
ചിലപ്പോള്‍ ഉന്‍മാദത്തില്‍
ചുവടുകള്‍ മറന്ന്
നൃത്തം ചവിട്ടി

അപരയുടെ വരിഞ്ഞു മുറുകല്‍
നിലക്കുന്നതും നോക്കി
എത്ര ദിനങ്ങള്‍
മാസങ്ങള്‍
ആണ്ടുകള്‍ ...
ഒരിക്കല്‍ നിവൃത്തിയില്ലാതെ
അവള്‍ മുഖം നോക്കുന്ന
കണ്ണാടി നിലത്തെറിഞ്ഞു.
ചിതറിക്കിടന്ന
ചില്ലുകളില്‍
അപരയുടെ പൊട്ടിപ്പോയ
മുഖക്കഷ്ണങ്ങള്‍
ഉണ്ടായിരുന്നു.
പിന്നീടവള്‍
സുഖമായി കിടന്നുറങ്ങി
ദിവസങ്ങളോളം.

No comments:

Post a Comment