Thursday, January 2, 2014

യുക്തിവാദി

യുക്തിവാദിയുടെ വിശപ്പിനു 
തീവ്രത കുറവാണ്
ചിന്തകള്‍ കഴിച്ച് 
പുസ്തകങ്ങള്‍ കുടിച്ച് 
ജീവിതം മടുക്കുമ്പോള്‍ 
ടോം ആന്‍ഡ് ജെറി കണ്ട്
നാളെ ആര്‍ക്കു ഹൃദയം നല്‍കണമെന്ന്
സ്വപ്നം കണ്ട്
യുക്തിവാദി പുല്‍പ്പായയില്‍ മയങ്ങുന്നു.

ഒരിക്കല്‍ ഒരു തീവ്രവാദി
ഈശ്വരനെ കുറിച്ച് വാചാലനായപ്പോള്‍
യുക്തിവാദി അയല്‍വാസിയെ
സ്നേഹിക്കുന്നതിനെ കുറിച്ച് സംസാരിച്ചു.
ഒരിടത്തൊരു ഉത്സവസമയത്ത്
കൂത്താടി നടന്ന പാപ്പാനെ ചങ്ങലയില്‍ തളച്ച്
ആനയെ കാട്ടിലേയ്ക്ക് മേയാന്‍ വിട്ട കഥയുമുണ്ട്.

ഒരിക്കലൊരു വിപ്ലവകാരി യുക്തിവാദിയോട് ചോദിച്ചത്രേ,
"നിങ്ങളാരാ ചെഗുവേരയോ? "
കയ്യിലൊരു വെള്ളക്കൊടി പിടിച്ച്
ചെഗുവേരയുടെ മുഖമണിഞ്ഞ്
യുക്തിവാദി അനാഥര്‍ക്കിടയില്‍ നടക്കുന്നു.
രക്തമിറ്റിയ കലാപ ഭൂമിയില്‍
വെള്ളക്കൊടി നാട്ടി സമാധാനത്തെ കുറിച്ച് സംസാരിക്കുന്നു.
വഴിയവസാനിക്കുന്നിടത്ത് യുക്തിവാദി വെട്ടേറ്റു വീണു
കൃത്യം മുപ്പതു വെട്ട്...
യൂദാസിന്‍റെ മൂടുപടമിട്ട്
രാഷ്ട്രീയക്കാരനും തീവ്രവാദിയും
പിന്നിലൂടെ ഓടിയൊളിച്ചത്
യുക്തിവാദി വ്യക്തമായി കണ്ടു
സ്നേഹത്തിന്‍റെ വെള്ളക്കൊടി പുതപ്പിച്ച്
യുക്തിവാദി കിടന്നുറങ്ങുമ്പോള്‍
കയ്യിലൊരു റീത്തുമായി വീണ്ടും അവരെത്തി
അരാഷ്ട്രീയതയുടെ കലാപത്തില്‍
യുക്തിവാദി സ്വയം ബലിക്കൊടിയായി...
അപ്പോഴും അയാള്‍ സ്നേഹം നിറച്ചു സൂക്ഷിച്ച
ആയിരം വീഞ്ഞു പാത്രങ്ങളില്‍ നിന്ന് ആയിരം യുക്തിവാദികള്‍
പിറന്നിരുന്നു...

No comments:

Post a Comment